ക്ഷേത്ര ദര്‍ശനം എങ്ങനെ? അറിയേണ്ടതെല്ലാം

ക്ഷേത്ര ദര്‍ശനം എങ്ങനെ? അറിയേണ്ടതെല്ലാം


നാം എന്തിനാണ്‌ അമ്പലത്തില്‍ പോകുന്നത്‌ എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ. എങ്ങിനെയാണ്‌ അമ്പലത്തില്‍ പോകേണ്ടത്‌ എന്നോ അറിയാമോ. ഇന്ന് പലരും നമ്മുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദര്‍ശനം നടത്താറുള്ളത്. അതിനായി എല്ലാക്കാര്യങ്ങളും നമുക്കനുകൂലമായി ഒത്തുവരണമെന്ന നിര്‍ബന്ധവും പലര്‍ക്കുമുണ്ട്. വെളുപ്പിനെ എഴുന്നേറ്റാൽ ഉറക്കം നഷ്ടപ്പെടും, മഴയായാൽ ആകെ നനയും, ധരിച്ചിരിക്കുന്ന വസ്ത്രം നനയും ഇതൊക്കെ ചില അവസരങ്ങളിലെങ്കിലും പലരെയും ക്ഷേത്രദര്‍ശനത്തിൽ നിന്ന് പിന്നോട്ട് നടത്താറുണ്ട്. അത്തരക്കാര്‍ക്ക് ചുവടെ പറയുന്ന വിവരങ്ങൾ ഉപകാരപ്രദമായേക്കും. തൊഴുത്‌ തിരിച്ച്‌ വരുമ്പോള്‍, തൊഴാന്‍ പോയപ്പോഴുള്ളതിനേക്കാള്‍ എന്ത്‌ മാറ്റമാണ്‌ ഉണ്ടായത്‌ എന്നാലോചിച്ചിട്ടുണ്ടോ

ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്കു തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ ആവിഷ്കാരം നടക്കുന്നത്. ഒന്ന്, കായികം. രണ്ട്, വാചികം. മൂന്ന്, മാനസികം. കൈ കൂപ്പല്‍, കുമ്പിടല്‍, ഏത്തമിടല്‍, നമസ്കാരം തുടങ്ങിയവ കായികവും മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍, നാമങ്ങള്‍ തുടങ്ങിയവ ഉച്ചരിക്കുമ്പോള്‍ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നത് വാചികവും ധ്യാനം, മനനം തുടങ്ങിയവ മാനസികവുമാണ്.

ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍

അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക. കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌. തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല. ചെരുപ്പ്‌, തൊപ്പി, തലപ്പാവ്‌, ഷര്‍ട്ട്‌, കൈലി, പാന്‍റ്സ്, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചു കൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം പാടില്ല. നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌. പുരുഷന്മാര്‍ മാറു മറക്കാതെയും, സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം. [നല്ല ചുവപ്പ്, നല്ല നീല, നല്ല പച്ച കളറുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.] സ്ത്രീകള്‍ മുടിയഴിച്ചിട്ട്‌ ക്ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല. ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ നാം കൊണ്ടു വന്ന തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ , എണ്ണ , കർപ്പൂരം , ചന്ദനത്തിരി , നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക.

ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം. വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌. ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍. വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്‌ കൊണ്ട്‌ ക്ഷേത്രപ്രവേശനം പാടില്ല. സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌ വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌. കുട്ടികളെ ചോറൂണ്‌ കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട്‌ പോകാവൂ. മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ. വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല. നിവേദ്യ സമയത്ത്‌ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍ പാടില്ല. തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ച ശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക് നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍ തൊടാം. അനാവശ്യ സ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക, പ്രസാദം അണിഞ്ഞ ശേഷം ബാക്കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുക, ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുത്. ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം. കുശല പ്രശ്നങ്ങള്‍ ഒഴിവാക്കുക. വിഷയാസക്തി, അസൂയ, പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക. ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക. നാലമ്പലത്തിനുള്ളില്‍ മൊബൈൽഫോണ്‍ , മുതലായ ഉപകരണകള്‍ പ്രവര്‍ത്തിപ്പിക്കരുത്‌.

പ്രദക്ഷിണ നിയമങ്ങള്‍

ക്ഷേത്ര ദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്‍റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.

പ്രദക്ഷിണസമയത്ത്‌ നടക്കേണ്ടതെങ്ങനെ?

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം "

പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട് .

സത്വികാരായ പുജരിമാരാല്‍ തന്ത്ര വിധി പുര്‍വം സംരക്ഷിക്കപെടുന്ന ക്ഷേത്രത്തില്‍ ആ ദേവന്‍റെ /ദേവിയുടെ മുലമന്ത്ര സ്പന്ദനരൂപിയായ ചൈതന്യംപുറം മതിലോളം വ്യപിച്ച്ചിരിക്കും. തന്ത്ര സാധനയെക്കുറിച്ചു ഒരറിവും ഇല്ലാത്ത സാധാരണ ഭക്തര്‍ (പുരുഷന്മാര്‍ മേല്‍വസ്ത്രം ഇല്ലാതെയും സ്ത്രീകൾ ഈറനോടെയും) ക്ഷേത്രത്തില്‍ കടന്നു ഭക്തി നിര്‍ഭരമായ മനസ്സോടെ ആ ദേവനെ /ദേവിയെ കേന്ദ്ര ബിന്ദുവാക്കി സ്ത്രോത്രങ്ങള്‍ ഉച്ച്ചരിച്ച് ഹൃദയത്തില്‍ ആ രൂപം ധ്യാനിച്ചു കൊണ്ട് മെല്ലെ മെല്ലെ പാദം ഊന്നി ക്ലോക്ക് കറങ്ങുന്ന ദിശയിൽ പ്രദക്ഷിണം വയ്ക്കുമ്പോള്‍ മാനസ്സികമായി നേടുന്ന താദാത്മ്യ ഭാവം ആ സാധക ദേഹത്തെ ക്ഷേത്ര ദേഹത്തോട് ട്യൂൺ ചെയ്യുന്നു (ഇന്നത്തെ ഫിസിക്സ്‌ പറയുന്ന റസനന്‍സ് വൈബ്രേഷന്‍ ) . ക്ഷേത്രമാകുന്ന ശരീരത്തിൽ മന്ത്ര ചൈതന്യം ശക്തമായി സ്പന്തിക്കുമ്പോള്‍ ഭക്തി ഭാവത്താല്‍ ദേവിയോട് /ദേവനോട് താദാത്മ്യം പ്രാപിച്ച സാധകന്‍റെ ദേഹത്തില്‍ ക്ഷേത്ര ശരീരത്തിൽ സ്പന്ദിക്കുന്ന മന്ത്രങ്ങള്‍ സ്പുരിക്കുവാന്‍ തുടങ്ങും . അല്ലാതെ ഈ സ്ഫുരണം ലഭിക്കണമെങ്കില്‍ ഉത്തമനായ ഗുരുനാഥനില്‍ നിന്ന് മന്ത്രോപദേശം വാങ്ങി ശാസ്ത്ര പ്രകാരം അക്ഷര ലക്ഷ ജപാതി പ്രക്രിയ വര്‍ഷങ്ങളോളം നടത്തിയിരിക്കണം. സഹസ്രാര ചക്രത്തെ പരമശിവ പദമായി സങ്കല്‍പിച്ചിരിക്കുന്നതു കൊണ്ടാണ് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ രീതിയില്‍ പ്രദക്ഷിണം

ക്ഷേത്ര പ്രദക്ഷിണം വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?

ദേവന്‍റെ വലതു ഭാഗത്തേക്ക് ആദ്യം പോകുന്ന തരത്തിലുള്ള ഒരു വര്‍ത്തുള ചലനമാണ് പ്രദക്ഷിണം. പ്രദക്ഷിണം എന്ന വാക്കിന്‍റെ ഓരോ അക്ഷരത്തിനും പ്രത്യേകം അര്‍ത്ഥമുണ്ട്. 'പ്ര' എന്ന ശബ്ദം എല്ലാ ഭാഗത്തേയും ദൂരീകരിച്ച് മനസ്സിന് ശാന്തിയുണ്ടാക്കുന്നു. 'ദ' മോക്ഷം പ്രദാനം ചെയ്യുന്ന ശബ്ദമാണ് . 'ക്ഷി' എന്ന ശബ്ദം ചെയ്തുപോയ സകല പാപങ്ങളെയും രോഗങ്ങളെയും കഴുകിക്കളയുന്നു. 'ണ' എല്ലാ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്ന ശബ്ദമാണ് .

കുളിച്ചു ഭസ്മധാരണം നടത്തി ശുഭ്രവസ്ത്രമോ , വെള്ളത്തില്‍ മുക്കിയെടുത്ത വസ്ത്രമോ ധരിച്ചു അതാതു ദേവന്‍റെ നാമോച്ചാരണത്തോടെ ക്ഷേത്ര ഗോപുരത്തില്‍ എത്തുന്ന ഭക്തന്‍ ദേവന്‍റെ പാദമായ ഗോപുരത്തെ വന്ദിച്ച് ഉള്ളില്‍ കടക്കണം. വലിയ ബലിക്കല്ലിന്‍റെ അടുത്തു എത്തിയ ശേഷം ദേവനെ സ്മരിച്ച് തൊഴുതു ദേവനെ വലത്താക്കിക്കൊണ്ട് നാലമ്പലത്തിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയില്‍ കൂടെ പ്രദക്ഷിണം വയ്ക്കണം . ഈ അവസരത്തില്‍ പ്രധാന ദേവന് പുറത്തുകൂടി ചെയ്യുന്ന പ്രദക്ഷിണത്തിന്‍റെ മൂന്നിരട്ടി ഫലം കിട്ടുന്നതാണ്. ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്തുകൂടി പ്രദക്ഷിണം വച്ചാല്‍ നാലിരട്ടിയും മൈതാനത്തെ പ്രദക്ഷിണം വച്ചാല്‍ അഞ്ചിരട്ടിയും ഫലം ലഭിക്കുമെന്ന് പറയുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിനു ചുറ്റുമായാല്‍ നൂറിരട്ടിയും ഫലം കിട്ടും. പുറത്തെ പ്രദക്ഷിണം കഴിഞ്ഞ് ബലിക്കല്ലിന്‍റെ ഇടതുവശത്ത് വന്ന് തോഴുതു വേണം നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുവാന്‍.

പ്രദക്ഷിണത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത നാലംഗങ്ങളാണ് ഉള്ളത്

1. ഓരോ കാലടി ചേര്‍ത്തുവച്ച് നീളം അളക്കുന്നത് പോലെ നടക്കുക 2. കൈകള്‍ ചലിപ്പിക്കാതെ ഒരു താമരമൊട്ടു പോലെ മാറോട് ചേര്‍ത്തു വെക്കുക 3. വാക്കുകള്‍ കൊണ്ട് ദേവനാമം ഉച്ചരിച്ചു കൊണ്ടിരിക്കുക. 4. ഹൃദയത്തില്‍ ദേവനെ ധ്യാനിക്കുക

പ്രദക്ഷിണ വേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും. നാം ജന്മാന്തരങ്ങളിലായി ചെയ്തു പോന്നിട്ടുള്ള എല്ലാ പാപങ്ങളും പ്രദക്ഷിണത്തിന്‍റെ ഓരോ കാലടി വയ്ക്കുമ്പോഴും നശിച്ചുകൊണ്ടിരിക്കും. പ്രദക്ഷിണം കഴിഞ്ഞ് നടയില്‍ വന്ന് കൈകള്‍ കൂപ്പി തൊഴണം. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് മുപ്പത് ഡിഗ്രി ചെരിഞ്ഞു നിന്നാണ് തോഴേണ്ടത്.

ക്ഷേത്ര പ്രദക്ഷിണ കണക്ക്

ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഏറ്റവും ഉത്തമം. എന്നാല്‍ മൂന്ന് പ്രദക്ഷിണവും ഉത്തമമാണ്.
ക്ഷേത്ര ദർശന സമയത്തെ ഒരു പ്രധാന ആചാരമാണ് പ്രദക്ഷിണം.

ഇതിൽ ഗണപതിക്ക് 1 പ്രദക്ഷിണം

ഭദ്രകാളിക്ക് 2 പ്രദക്ഷിണം,

ശിവന് 3 പ്രദക്ഷിണം

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓവ് മുറിച്ച് കടക്കാതെ പുറകോട്ട് വന്ന് പ്രദക്ഷിണമായി ഓവിന്‍റെ മറുവശത്ത് വന്ന് വീണ്ടും പ്രദക്ഷിണമായി പ്രദക്ഷിണം ചെയ്താണ് ശിവപ്രദക്ഷിണ രീതി. ശിവചൈതന്യത്തെ മുറിച്ച് കടക്കാൻ പാടില്ല എന്നാണ് ആചാരം. ഈ ആചാരം നിലവിലില്ലാത്ത ശിവക്ഷേത്രങ്ങളും ഉണ്ട്.

മഹാവിഷ്ണു-അവതാര വിഷ്ണു 4 പ്രദക്ഷിണം

ശാസ്താവിനും - അയ്യപ്പനും 5 പ്രദക്ഷിണം,

സുബ്രമണ്യൻ (ഷൺമുഖൻ) 6 പ്രദക്ഷിണം,

ദുർഗ്ഗാ ഭഗവതിക്ക് 7 പ്രദക്ഷിണം,

വൃക്ഷരാജന് (അരയാൽ മരം) 7 പ്രദക്ഷിണം,
ആല്‍മരം പ്രദക്ഷിണം വയ്ക്കുമ്പോള്‍ ചൊല്ലുന്ന മന്ത്രം..

*"മൂലതോ ബ്രഹ്മരൂപായ* *മദ്ധ്യതോ വിഷ്ണുരൂപായ* *അഗ്രതോ ശിവരൂപായ* *വൃക്ഷരാജായതേ നമ:"*

മൂലസ്ഥാനത്തില്‍ (ചുവട്ടില്‍) ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ (മുകളില്‍) ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന് അര്‍ത്ഥം.

നവഗ്രഹത്തിൽ സൂര്യന് ഒന്ന് എന്ന കണക്കിൽ 9 ഗ്രഹങ്ങൾക്കും കൂടി 9 പ്രദക്ഷിണം.

പ്രദക്ഷിണം വെയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നതാണ് ആദ്യ കാര്യം. ബലിക്കല്ല് എപ്പോഴും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതു ഭാഗത്തായിരിക്കണം. അഭിഷേക തീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ തീര്‍ത്ഥം സേവിക്കുകയോ ചെയ്യരുത്.

പ്രാർത്ഥന വിധി

ക്ഷേത്രാചാര പ്രകാരവും ,തന്ത്ര വിധി പ്രകാരവും ,ഉപാസന വിധി പ്രകാരവും , ക്ഷേത്ര നടയിൽ നിന്ന് തൊഴുമ്പോൾ ഒരു കാരണവശാലും കണ്ണടച്ച് പ്രാർത്ഥിക്കരുത് , കണ്ണ് തുറന്നു വേണം പ്രാർത്ഥിക്കാൻ കാരണം ദേവന്‍റെ അനുഗ്രഹം അങ്ങനെയാണ് ഭക്തനിലേക്കെത്തുന്നത്. കൈകൂപ്പി തൊഴുമ്പോള്‍ പെരുവിരല്‍ രണ്ടും ഹൃദയത്തില്‍ സ്പര്‍ശിക്കണം.

ഗുരുവായൂർ പോലുള്ള പല പ്രമുഖക്ഷേത്രങ്ങളിലും ദേവനെ ദർശിക്കാൻ അല്പ സമയമേ നമുക്ക് കിട്ടുകയുള്ളൂ , അവിടെ നാം കണ്ണടച്ച് ധ്യാനിക്കാൻ നിന്നാൽ ദേവദർശനം ലഭ്യമാകില്ല . എന്നാൽ 4 വരി സ്തോത്രമെങ്കിലും ഭക്തിയോടെ ജപിക്കാൻ സമയം കിട്ടുന്ന ക്ഷേത്രങ്ങളിൽ ദേവനെ / ദേവിയോ കണ്‍കുളിർക്കെ കണ്ട ശേഷം എത്ര നേരം വേണമെങ്കിലും കണ്ണടച്ച് ധ്യാനിക്കാവുന്നതാണ്.

ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക്‌ ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും ആണല്ലോ.

ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം

മനുഷ്യന്‍റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.

1) ഈശ്വരന്‍റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും. 2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും. 3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും. 4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും. 5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും.

ലൗകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്‍റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്,

ക്ഷേത്ര ദര്‍ശന നിയമം

ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

നമസ്കാര വിധി

ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട്. സൂര്യനമസ്കാരം, സാഷ്ടാംഗ നമസ്കാരം, ദണ്ഡ നമസ്കാരം, പാദ നമസ്കാരം എന്നിങ്ങനെ.

സൂര്യനമസ്കാരം

സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കർമ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

സാഷ്ടാംഗ നമസ്കാരം

സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്‍റെ എട്ടംഗങ്ങൾ നിലത്ത് സ്പർശിച്ചുകൊണ്ട് (നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാൽമുട്ട്, കൈപ്പത്തി, കാൽവിരൽ) ചെയ്യുന്ന നമസ്കാരമാകുന്നു.

ദണ്ഡ നമസ്കാരം

ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളിൽ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയിൽ (വടി പോലെ) കിടക്കുന്നതാകുന്നു.

പാദ നമസ്കാരം

ക്ഷേത്രദർശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയിൽ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.

ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂർണ്ണ സമർപ്പണമാണ് നമസ്കാരം എന്നാണ് വിശ്വാസം.

ഹൈന്ദവവിശ്വാസപ്രകാരം സ്ത്രീകൾക്ക് സാഷ്ടാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാൻ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ടാംഗനമസ്കാരത്തെ അനുവദിക്കുന്നില്ല. (ലിംഗഭാഗം ഇല്ലാത്തതിനാൽ ഏഴു അംഗങ്ങളേ തറയിൽ സ്പർശിക്കൂ. മാത്രമല്ല, സ്തനങ്ങൾ ഭൂമിയിൽ അമരാനും പാടുള്ളതല്ല.) സാഷ്ടാംഗം പാടില്ലെങ്കിൽ ദണ്ഡവും അനുവദനീയമല്ല. വൈദികാചാരമാകയാൽ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകൾ ആചരിക്കാവു.

വിശദീകരണം

കുനിഞ്ഞ് നമസ്കരിക്കുമ്പോൾ വാസ്തവത്തിൽ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട് കുനിയുന്നത് ഭാരം വർദ്ധിക്കുമ്പോഴാണ്. അഹന്തയുടെ ഭാരം വർദ്ധിച്ച നാം ആ ഭാരത്താൽ തല ഉയർത്തി പിടിച്ചിരിക്കുന്നതു കൊണ്ട് ഒരിക്കൽ ഒടിഞ്ഞു വീഴാനിടയാകും. എന്നാൽ കുനിഞ്ഞു നിൽക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താൽ നേടുന്ന ഉയർച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമർപ്പിക്കുമ്പോഴാണ്. സമർപ്പണത്താൽ നാം ഭാരത്തിൽ നിന്നും മുക്തമാകും.

ഇന്ദ്രിയങ്ങൾ നിറഞ്ഞ മുൻ വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടു വരുമ്പോൾ, അതായത് മുന്നോട്ട് കുനിയുമ്പോൾ നാം അസത്യത്തിൽ നിന്നും പിൻ വാങ്ങുകയാണ് എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാൽ ശിരസ്സ് ഭൂമിയെ സ്പർശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാൽ ശിരസ്സിനുള്ളിലെ മനോബുദ്ധികളിൽ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകർഷണബലത്താൽ ദുഷ്ടഗുണങ്ങൾ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങൾ ലഭിക്കും എന്നാണു സങ്കൽപ്പം.

സ്ത്രീകൾ സാഷ്ടാംഗനമസ്കാരം ചെയ്യരുതെന്നാണു ശാസ്ത്രവിധി. പുരുഷന്മാർ പോലും ശരിയായ വിധത്തിലല്ല സാഷ്ടാംഗ നമസ്കാരം ചെയ്യുന്നതെന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. എങ്ങനെയാണു സാഷ്ടാംഗം നമസ്കരിക്കേണ്ടത്

*ഉരസാ ശിരസാ വാചാ* *മനസാഞ്ജലിനാ ദൃശാ* *ജാനുഭ്യാം ചൈവ പാദാഭ്യാം* *പ്രണാമോ അഷ്ടാംഗ ഈരിതഃ*

എന്നാണു പ്രമാണശ്ലോകം

മാറിടം, നെറ്റി, വാക്ക്, മനസ്സ്, കൂപ്പിയ കൈ, കണ്ണ്, കാൽമുട്ടുകൾ, കാലടികൾ ഇവയാണു സാഷ്ടാംഗ നമസ്കാരത്തിന് ഉപയോഗിക്കുന്ന എട്ട് അംഗങ്ങൾ. നമസ്കരിച്ചു കിടക്കുമ്പോൾ രണ്ടു കാലിന്‍റെയും പെരുവിരലുകൾ രണ്ടു കാൽമുട്ടുകൾ, മാറ്, നെറ്റി എന്നീ നാലു സ്ഥലങ്ങൾ മാത്രമേ നിലത്തു മുട്ടാവൂ. കൈകൾ നിലത്തു കുത്താതെ ഈ വിധം നമസ്കരിക്കാൻ കഴിയില്ലെങ്കിലും അങ്ങനെ കമിഴ്ന്നു കിടന്നുകൊണ്ട് കൈകളെടുത്തു തലയ്ക്കു മീതെ നീട്ടി തൊടുമ്പോഴാണു നമസ്കാരമാകുന്നത്. അങ്ങനെ നിലത്തു മുട്ടിയിരിക്കുന്ന നാലവയവങ്ങളും അഞ്ജലിയും കൂടി ചേർത്ത് അഞ്ചംഗങ്ങൾ. ശേഷം വരുന്ന മൂന്ന് അംഗങ്ങൾ വാക്കും കണ്ണും മനസ്സുമാകുന്നു. അതിൽ വാക്കു കൊണ്ടു മന്ത്രം ചൊല്ലുകയും കണ്ണു കൊണ്ടു ദേവനെ നോക്കുകയും മനസ്സു കൊണ്ടു ധ്യാനിക്കുകയും വേണം.

ഇത്തരത്തിൽ കമിഴ്ന്നു കിടന്നു ചെയ്യുന്നതു കൊണ്ടു മാറിടത്തിന്‍റെ അസ്വാധീനം കാരണം സ്ത്രീകൾക്കു ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാലാണു സ്ത്രീകൾ സാഷ്ടാംഗനമസ്കാരം ചെയ്യരുതെന്നു വിധിച്ചിട്ടുള്ളതെന്നായിരുന്നു കരുതിവന്നിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം ഈ നിർദേശത്തെ തള്ളിക്കളയുന്നില്ല. ഗർഭപാത്രത്തിനു സാഷ്ടാംഗ നമസ്കാരം ഗുണകരമല്ലെന്നാണ് അവരുടെ വാദം. ഗർഭപാത്രത്തിനു സ്ഥാനഭ്രംശം സംഭവിക്കുന്നതു മൂലം അതു കീഴ്പ്പോട്ട് തള്ളിവരുന്ന അപകടകരമായ അവസ്ഥ പല സ്ത്രീകളിലും കണ്ടുവരുന്നതായി റപ്പോർട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കു കുനിഞ്ഞിരുന്നു നമസ്കരിക്കാവുന്നതാണെന്നാണ് ആയുർവേദം വിധിച്ചിട്ടുള്ളത്. ഇതു ഗർഭപാത്ര സുസ്ഥിരതയ്ക്കും ആരോഗ്യത്തിനും ഗുണകരമാകുകയും ചെയ്യും.

പ്രസാദം

അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്.

ഭൂമിയുടെ പ്രതീകമാണ് ചന്ദനം നൈവേദ്യം ജലത്തിന്‍റെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്‍റെയും പുഷ്പം ആകാശത്തിന്‍റെയും

പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം. മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

പുണ്യാഹം

വൈദികമന്ത്രങ്ങളോടുകൂടി അശുദ്ധി മാറാൻവേണ്ടി ചെയ്യുന്ന കർമ്മം. ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അതിൽ തുളസിപ്പൂവ്, അരി, ചന്ദനം, നെല്ല്, ദർഭ എന്നിവയിട്ട് മന്ത്രജപത്തോടുകൂടി ദർഭത്തുമ്പുപയോഗിച്ചു തളിക്കുന്ന ക്രിയ. പുല, വാലായ്മ മുതലായവ മാറുന്നതിനും ക്ഷേത്രവുമായി ബന്ധപ്പെട്ട അശുദ്ധികൾ നീങ്ങുന്നതിനും ഇതുപയോഗിക്കുന്നു.

ശ്രീഭൂതബലി

ക്ഷേത്രത്തില്‍ ദേവതകള്‍ക്കും ഭൂതങ്ങള്‍ക്കുമായി ഭക്തിയോടെ അര്‍പ്പിക്കുന്ന ഭക്ഷ്യനിവേദ്യം

വഴിപാടുകളുടെ പ്രാധാന്യം

നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണ്

Comments

Popular posts from this blog

ശിവപൂജ ക്രമം

ഭാവനോ പനിഷത്

മാധവ്ജി അനുസ്മരണം